ദൈവത്തിന്റെ സ്വന്തം നാട് പീഡനങ്ങളുടെ നാടായി മാറിയിരിക്കുന്നു. ലജ്ജിക്കുക നാടേ...
''...എന്നെ ബാംഗ്ലൂരില്‍ കൊണ്ടുപോയി. അവിടെ ഒരു ലോഡ്ജ് മുറിയില്‍ ഒരാളെന്നെ
പീഡിപ്പിച്ചു. പീഡനം കഴിയുംവരെ എന്റെ വാപ്പയും ആ മുറിയിലുണ്ടായിരുന്നു.
വാപ്പ കണ്ണുകളടച്ച് കിടക്കുകയായിരുന്നു. ഞാന്‍ പലതവണ തട്ടിവിളിച്ചു. വാപ്പ
അനങ്ങിയില്ല...ഒടുവില്‍ എന്നെ ഉപയോഗിച്ചതിന്റെ പ്രതിഫലം വാങ്ങിക്കുമ്പോള്‍
വാപ്പയുടെ മുഖത്ത് കുറ്റബോധത്തിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല...''

ക്ഷമിക്കുക;
സിനിമയിലല്ല. പറവൂര്‍ പീഡനക്കേസിലെ ഇര 16 വയസ്സുകാരി പെണ്‍കുട്ടിയുടെ
ദൈന്യം തുളുമ്പുന്ന വെളിപ്പെടുത്തല്‍. ഈ കുട്ടിയുടെ മൊഴിയെടുക്കുമ്പോള്‍
മനസ് പിടച്ചെന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. ''പിച്ചവെച്ച കാലത്ത് ചുവടു
പിഴയ്ക്കുമ്പോള്‍ കൈപിടിച്ചു നടത്തിയ വാപ്പതന്നെ ആദ്യം ഭോഗിച്ചും പിന്നെ
കാമവെറിയന്മാര്‍ക്ക് എറിഞ്ഞുകൊടുത്തും നശിപ്പിച്ചു.'' മൊഴിയെടുത്ത
പോലീസുകാരന്‍ ഇതു പറയുമ്പോള്‍ കിതയ്ക്കുകയായിരുന്നു.
പറവൂര്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ മറ്റൊരു സംഭവം വിവരിക്കുന്നുണ്ട്.
മൂന്നാറിലെ ഒരു റിസോര്‍ട്ടിലേക്ക് വാപ്പയും ഇടനിലക്കാരി മുംതാസും ചേര്‍ന്ന്
കൂട്ടിക്കൊണ്ടുപോയി. അവിടെ ഫൈസല്‍ എന്നൊരാള്‍ക്കുവേണ്ടിയായിരുന്നു അത്.
വാപ്പയും മുംതാസും റിസോര്‍ട്ടിന് പുറത്ത് കാവലിരുന്നു. കുട്ടിയെ ഫൈസലിന്റെ
അടുത്തേക്കയച്ചു.
കുട്ടിയോട് ഫൈസല്‍ കൂടെ വന്നവര്‍ ആരെന്ന് ചോദിച്ചു. കുട്ടി പറഞ്ഞു, 'എന്റെ
വാപ്പ'. ദേഷ്യപ്പെട്ട് ഫൈസല്‍ നേരെ ചെന്നത് കുട്ടിയുടെ വാപ്പയുടെ അടുത്ത്.
'ഇത് നിന്റെ മോള് തന്നെയല്ലേടാ' എന്ന് ചോദിച്ച് ഫൈസല്‍ അയാളുടെ
മുഖത്തടിച്ചു.
പക്ഷേ, ഫൈസലിനെപ്പോലെയായിരുന്നില്ല മറ്റുള്ളവര്‍. ഒരു വര്‍ഷം മാത്രം
ഇരുനൂറ് പേരാണ് ഈ കുട്ടിയെ ലൈംഗികചൂഷണത്തിന് വിധേയമാക്കിയതെന്നാണ് പോലീസ്
റിപ്പോര്‍ട്ട്.
''മനുഷ്യന്റെ മനസ് ഇത്രയ്ക്ക് നികൃഷ്ടമാകാന്‍ എങ്ങനെ കഴിയുന്നു.
നിയമംകൊണ്ടു മാത്രം ഇതെല്ലാം ശരിയാക്കാം എന്ന ധാരണ ശരിയല്ല. മനുഷ്യന്റെ
മനസ്സാണ് മാറേണ്ടത്.'' സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി.
ശ്രീദേവി പറയുന്നു.
മട്ടന്നൂരിലെ പെണ്‍കുട്ടിയുടെ അച്ഛന്‍ ഒരു കുപ്പി മദ്യത്തിനായാണ് മകളെ
പലര്‍ക്കും മുന്നിലെത്തിച്ചത്. വരാപ്പുഴ പെണ്‍കുട്ടിയെ വാണിഭസംഘത്തിന്
വിറ്റത് സ്വന്തം അമ്മതന്നെയായിരുന്നു. മറയൂരില്‍ 13 വയസ്സുകാരി
പീഡിപ്പിക്കപ്പെട്ടതിലും പ്രതി അമ്മ. കോട്ടയം നട്ടാശ്ശേരിയില്‍ നാലു
വയസ്സുകാരി മകളെ ഭോഗിച്ച് അച്ഛന്‍ കാമാര്‍ത്തി തീര്‍ത്തു. വൈപ്പിനില്‍
പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായത് അച്ഛനും മാതൃസഹോദരീ
പുത്രനും. തൃശൂര്‍ പുതുക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛനും
സഹോദരനും ഇളയച്ഛനും പീഡിപ്പിച്ചു. ഗര്‍ഭിണിയായ കുട്ടിയെ ഗര്‍ഭഛിദ്രത്തിന്
വിധേയമാക്കുകകൂടി ചെയ്തു ഈ മാന്യന്മാര്‍. ഒടുവില്‍ പറഞ്ഞത് പീഡനപരമ്പരയിലെ
'ലേറ്റസ്റ്റ്' വാര്‍ത്തയാണ്. ഈ ഫീച്ചര്‍ തയ്യാറാക്കുന്ന ദിവസം
പുറത്തുവന്നത്. ഇതു നിങ്ങള്‍ വായിക്കുമ്പോഴേക്കും ഇനിയും ഒരുപാട് കഥകള്‍
നിങ്ങളറിഞ്ഞിട്ടുണ്ടാകും.
എന്തുകൊണ്ട് കൊച്ചുകുട്ടികള്‍
'ഇരകളാക്കാന്‍ ഏറ്റവും എളുപ്പം കുട്ടികളെയാണ്. നുണ പറഞ്ഞ് പ്രലോഭിപ്പിച്ച്
ഇവരെ എളുപ്പം വീഴ്ത്താം. വേണമെങ്കില്‍ ഭീഷണിയിലൂടെയും വശത്താക്കാം.
ലൈംഗികവേഴ്ചകളില്‍ 'വൈവിധ്യം' വേണമെന്നാഗ്രഹിക്കുന്ന കാമവെറിയന്മാര്‍
തേടുന്നതും കുട്ടികളെ'', 'സഖി' സെക്രട്ടറി ഏലിയാമ്മ വിജയന്റെ നിരീക്ഷണം.
കഴിഞ്ഞ ആഗസ്ത് ഒന്ന്. അന്ന് ഹൈക്കോടതിയില്‍ നിന്ന് സുപ്രധാനമായ ചില
പരാമര്‍ശങ്ങളുണ്ടായി. പറവൂര്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യമനുവദിക്കണമെന്ന
അപേക്ഷയിന്മേല്‍ തീരുമാനമെടുത്തുകൊണ്ടാണ് ഹൈക്കോടതി ചില നിരീക്ഷണങ്ങള്‍
നടത്തിയത്. സമ്പന്നരുടെ സുഖഭോഗത്തിനുള്ള ഇരകളായി ചെറിയ കുട്ടികള്‍
മാറുന്നതില്‍ സമൂഹം നിസ്സംഗത വെടിയണമെന്നാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍
പറഞ്ഞത്. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിനെതിരെ കര്‍ശന നിയമമുണ്ടായിട്ടും
ഇത്തരം കേസുകള്‍ സംസ്ഥാനത്ത് പെരുകുന്നതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു.
''ജാമ്യാപേക്ഷയില്‍ പ്രതികള്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍
ഉപയോഗിച്ച വാക്ക് 'ഞങ്ങള്‍ വെറും കസ്റ്റമേഴ്‌സ്' ആണ് എന്നാണ്.
പെണ്‍കുട്ടികളുടെ ശരീരം 'ചരക്ക്' ആകുമ്പോഴേ ഇവരൊക്കെ കസ്റ്റമര്‍ ആകൂ.
അപ്പോള്‍ കോടതിക്ക് മുമ്പാകെ പെടുന്ന അപേക്ഷയില്‍പോലും അവര്‍
സ്ത്രീശരീരത്തെ പണം കൊടുത്ത് വാങ്ങുന്നവരാണെന്ന് സമ്മതിക്കുന്നു'',
ഹൈക്കോടതിയിലെ അഡ്വ. സലാവുദ്ദീന്‍ ചോദിക്കുന്നു.
എയ്ഡ്‌സും മറ്റു ലൈംഗികരോഗങ്ങളും ഒഴിവാക്കി 'സേഫ് സെക്‌സ്' എന്ന നിലയിലാണ്
കാമഭ്രാന്തന്മാര്‍ കൊച്ചു കുട്ടികളെ തേടുന്നതെന്ന് ലൈംഗികത്തൊഴിലാളിയും
എഴുത്തുകാരിയുമായ നളിനി ജമീല. ''3000ത്തിലധികം ആളുകളുമായി ഞാന്‍
സെക്‌സിലേര്‍പ്പെട്ടിട്ടുണ്ട്. എന്റെ ക്ലൈന്റ്‌സില്‍ ഭൂരിഭാഗം പേരും
എയ്ഡ്‌സിനെ പേടിക്കുന്നവരാണ്. കോണ്ടമൊന്നുമല്ല എയ്ഡ്‌സ് വരാതിരിക്കാന്‍
ഫ്രെഷ് കുട്ടികളെയാണ് വേണ്ടതെന്നാണ് ഇവര്‍ പറയുന്നത്.''
ലൈംഗികത്തൊഴിലാളിയാണെങ്കിലും അറുപതുവയസ്സായ തനിക്ക് കേരളത്തിലൂടെ രാത്രി
യാത്രചെയ്യാന്‍ പേടിയാണെന്ന് ഇവര്‍ പറയുന്നു.
ജാഗ്രത: ശോഭാ ജോണ്‍മാര്‍ പിറകിലുണ്ട്
ഈ ഫീച്ചര്‍ എഴുതുന്നതിന്റെ തലേന്നാണ് പോലീസ് ഇങ്ങനെയൊരു ഞെട്ടിക്കുന്ന
വിവരം പുറത്തു വിടുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആയിരത്തിലധികം
പെണ്‍കുട്ടികളെ ശോഭ ജോണ്‍ പലര്‍ക്കായി കാഴ്ചവെച്ചു. പറവൂര്‍, വരാപ്പുഴ
കേസുകളിലെ പ്രതിയായ ജോഷി അറസ്റ്റിലായതോടെയാണ് ഈ വിവരങ്ങള്‍ പോലീസിന്
ലഭിച്ചത്. മിക്ക കുട്ടികളേയും ചതിയില്‍ പെടുത്തിയാണ് കൂടെ കൂട്ടിയതെന്ന്
ജോഷി പോലീസിനോട് സമ്മതിച്ചു. അര ലക്ഷം രൂപവരെ ഇവര്‍ മിക്ക ഇടപാടിനും
ഈടാക്കിയിരുന്നുവത്രെ.
വേട്ടക്കാരും കുട്ടികള്‍
ഇരകളും വേട്ടക്കാരും കുട്ടികളാകുന്ന അവസ്ഥയുമുണ്ട്. 2010-ല്‍ പത്തും
2011ല്‍ ഇതുവരെ ഒമ്പതും കുട്ടികള്‍ ലൈംഗിക പീഡനക്കേസുകളില്‍
പ്രതിയായിട്ടുണ്ടെന്ന് ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.
കുമളി മേപ്പാറയില്‍ സംഭവിച്ചത് കേള്‍ക്കൂ. എട്ടാം ക്ലാസില്‍ പഠിക്കുന്ന
പയ്യന്‍ നാലു വയസ്സുകാരി ശ്രീജയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.
എതിര്‍ത്തപ്പോള്‍ കുട്ടിയും കോലും കളിക്കുന്ന കമ്പ് ബാലികയുടെ
ശരീരത്തിലേക്ക് കുത്തിയിറക്കി. കുഞ്ഞ് മരിച്ചെന്നറിഞ്ഞപ്പോള്‍ കൈയില്‍
കരുതിയ ലൈറ്റര്‍ ഉപയോഗിച്ച് കുട്ടിയുടെ മുഖം പൊള്ളിച്ചു. ഒടുവില്‍ മൃതദേഹം
തൊട്ടടുത്ത മരപ്പൊത്തില്‍ ഒളിപ്പിച്ചു.
വീട്ടിലെ സാഹചര്യങ്ങളാണ് കുട്ടിയില്‍ കുറ്റവാസനയുണ്ടാക്കിയത് എന്നാണ്
പോലീസ് പറയുന്നത്. മൂന്നു വിവാഹം കഴിച്ച അമ്മയുടെ രണ്ടാമത്തെ ഭര്‍ത്താവിലെ
കുട്ടിയായിരുന്നു ബാലന്‍. നീലച്ചിത്രങ്ങള്‍ അവന്‍ സ്ഥിരമായി
കാണുകയായിരുന്നുവത്രെ.
നെടുങ്കണ്ടം ചേമ്പളത്ത് നടന്ന സംഭവത്തില്‍ പ്രതിയായത് നാലാം ക്ലാസുകാരന്‍.
അഞ്ചു വയസ്സുകാരി നിയയെ വീടിനടുത്തുള്ള കുളക്കടവിലേക്ക് ബാലന്‍
കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം അച്ഛനും അമ്മയും ഒരുമിച്ചിരുന്നു കണ്ട
ബ്ലൂ ഫിലിം സിഡിയിലെ രംഗങ്ങള്‍ അഞ്ചു വയസ്സുകാരിയില്‍ പരീക്ഷിക്കാന്‍
ബാലന്‍ തീരുമാനിച്ചു. കുട്ടി എതിര്‍ത്തപ്പോള്‍ കുളത്തിലേക്ക് തള്ളിയിട്ടു
എന്നാണ് കേസ്.
തിരുവനന്തപുരത്തെ ഒരു സ്‌കൂളില്‍ ടീച്ചര്‍ ക്ലാസ് റൂമിലേക്ക്
കയറിവരുമ്പോള്‍ ഒരു പെണ്‍കുട്ടി ബെഞ്ചില്‍ നിവര്‍ന്നുകിടക്കുന്നു.
മുകളിലായി ഒരു ആണ്‍കുട്ടിയും. ചുറ്റും കൂട്ടുകാര്‍. പുതിയ കാലത്തെ അച്ഛനും
അമ്മയും കളിയാണിത്.
''മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള അച്ചടക്കനടപടികള്‍ കുറഞ്ഞു. അരുതാത്ത
കാര്യങ്ങള്‍ എന്തെന്നും അതിന്റെ അതിര്‍വരമ്പുകള്‍ എന്തെന്നും
പറഞ്ഞുകൊടുക്കാന്‍ പല രക്ഷിതാക്കളും തയ്യാറാകുന്നില്ല.'' ചൈല്‍ഡ്
സൈക്കോളജിസ്റ്റ് ഡോ.എ.നിര്‍മല പറയുന്നു.
അപകടത്തിലേക്കൊരു മിസ്ഡ് കോള്‍
മിസ്ഡ് കോള്‍ കണ്ട നമ്പറിലേക്ക് തിരിച്ചുവിളിച്ചതാണ് തൃശ്ശൂരില പ്ലസ് ടു
വിദ്യാര്‍ഥിനി. ആദ്യമൊക്കെ കോളുകള്‍ അവഗണിച്ച പെണ്‍കുട്ടി ഒടുവില്‍
അയാളുമായി അടുപ്പത്തിലായി. ഗള്‍ഫുകാരനായ അയാള്‍ നാട്ടിലെത്തിയപ്പോള്‍
കുട്ടി പഠിക്കുന്ന സ്‌കൂളിലെത്തി. അയാളും സുഹൃത്തും ചേര്‍ന്ന്
പെണ്‍കുട്ടിയെ മൂന്നാറിലേക്ക് ക്ഷണിച്ചു. കൂട്ടുകാരിയുടെ വീട്ടില്‍
പോകുകയാണെന്ന് മാതാപിതാക്കളോട് പറഞ്ഞ് ഇറങ്ങിവരാനാണ് അയാള്‍ ഉപദേശിച്ചത്.
കൂട്ടുകാരിയുടെ വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ കൂട്ടിനായി അഞ്ചാം
ക്ലാസുകാരി അനിയത്തിയെയും അമ്മ പെണ്‍കുട്ടിക്കൊപ്പം അയച്ചു. പോകുംവഴി
വാളറയിലെത്തി വെള്ളച്ചാട്ടം കാണുന്നതിനിടെ സംശയം തോന്നി നാട്ടുകാര്‍
നാലുപേരെയും പിടികൂടി. പോലീസ് ചോദ്യംചെയ്യലില്‍ രണ്ടു കുട്ടികളും കാറില്‍
വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. കുറ്റിപ്പുറത്തുകാരായ
സുഹൈര്‍, മുഹമ്മദ് ഷഫീക്ക് എന്നിവരായിരുന്നു പ്രതികള്‍.
31,432 സ്ത്രീകള്‍!
കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ പീഡനത്തിന് ഇരയായത് 31,432
സത്രീകള്‍! സംസ്ഥാന ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ തയ്യാറാക്കിയ കണക്കാണിത്.
സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം അതിക്രമങ്ങളും ഇതില്‍
ഉള്‍പ്പെട്ടിട്ടുണ്ട്. എങ്കിലും ഇതില്‍ കൂടുതലും ലൈംഗിക പീഡനക്കേസുകള്‍
തന്നെ.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പത്തു വയസിനു താഴെയുള്ള 284 പര്‍
പീഡിപ്പിക്കപ്പെട്ടു. 10-15 വയസ്സുള്ള 1383 പേരും 15-29 വയസ്സുള്ള 14,916
പേരും 30-65 പ്രായത്തിലുള്ള 14,386 പേരും 65 വയസ്സിനു മുകളില്‍ 463
സ്ത്രീകളും പീഡിപ്പിക്കപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷം 4500 പേര്‍
പീഡനത്തിനിരയായതാണ് സംസ്ഥാന വനിതാ കമ്മീഷന്റെ കണക്ക്.
ചതിയില്‍ വീഴാന്‍ എന്തെളുപ്പം
എറണാകുളത്ത് മുന്‍പ് സെക്‌സ് മാഫിയകളിലൊന്നില്‍ പ്രവര്‍ത്തിച്ച ഒരാളുടെ
അനുഭവക്കുറിപ്പാണിത്. പേരു പറയാതെ പ്രസിദ്ധീകരിക്കണമെന്നത് അയാളുടെ
അഭ്യര്‍ത്ഥനയായിരുന്നു.
മാധ്യമങ്ങള്‍ എഴുതുകയും പറയുകയും ചെയ്യുന്നതിനേക്കാള്‍ എത്രയോ വിപുലമാണ്
സെക്‌സ് മാഫിയകളുടെ കേരളത്തിലെ പ്രവര്‍ത്തനം. അന്തര്‍സംസ്ഥാന ബന്ധങ്ങള്‍
ഇത്തരം സംഘങ്ങള്‍ക്കുണ്ട്. മാഫിയാ സംഘത്തില്‍ എന്റെ ജോലി ഇരകളാകാന്‍
കുട്ടികളെ കണ്ടെത്തുക എന്നതായിരുന്നു. കുട്ടികളെ വലയില്‍ വീഴ്ത്താന്‍ വളരെ
എളുപ്പമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതിനുവേണ്ടി
സ്ത്രീകളടക്കമുള്ളവരുടെ സഹായം ഞങ്ങള്‍ തേടാറുണ്ട്. വന്‍ പ്രതിഫലമാണ് ഇത്തരം
ഏജന്റുമാര്‍ക്ക് കിട്ടുന്നത്.
കുട്ടികളെ വീഴ്ത്താന്‍ ചില ടെക്‌നിക്കുകള്‍ ഞങ്ങള്‍ ഉപയോഗിക്കാറുണ്ട്.
പ്രണയം നടിച്ച് വലയിലാക്കുക, സിനിമ-സീരിയല്‍ മോഹം നല്‍കി ആകര്‍ഷിക്കുക,
വിവാഹവാഗ്ദാനം നല്‍കി വശത്താക്കുക എന്നിവയാണ് പ്രധാന മാര്‍ഗങ്ങള്‍. ഇതില്‍
ഏറ്റവും എളുപ്പം പ്രണയം നടിച്ച് വലയിലാക്കാനാണ്. കോതമംഗലത്ത് അടുത്തിടെ
ഉണ്ടായ സംഭവം ഓര്‍മിക്കുക.
നമ്മുടെ പ്രണയത്തില്‍ വിശ്വസിച്ച് വിളിക്കുന്നിടത്തൊക്കെ കുട്ടി വരാന്‍
തുടങ്ങുന്നതോടെ ആദ്യഘട്ടം തീര്‍ന്നു. പിന്നെ ഇവരെ പ്രലോഭിപ്പിച്ച് ഹോട്ടല്‍
മുറിയില്‍ എത്തിക്കും. അവിടെ മുതിര്‍ന്ന സ്ത്രീകളുണ്ടാകും. അവരാണ്
കുട്ടിയെ 'ജോലി' പഠിപ്പിക്കുന്നത്. വലിയ പണക്കാരുടെ മക്കളേയും വളരെ
പാവപ്പെട്ട കുടുംബത്തിലേയും കുട്ടികളാണ് കൂടുതലായി ഇരകളാവുന്നത്. പണക്കാരി
കുട്ടികള്‍ക്ക് വീട്ടിലെ അരക്ഷിതാവസ്ഥയാവും പ്രശ്‌നം. പാവപ്പെട്ട
കുട്ടികളുടെ പ്രശ്‌നം പട്ടിണിയും കുടുംബകലഹവുമൊക്കെയാവും.

കുട്ടികളെ കണ്ടെത്തുന്ന ഞങ്ങളെ സംഘങ്ങള്‍പല പേരിലും വിളിക്കാറുണ്ട്.
ക്യാച്ചര്‍, എക്‌സിക്യൂട്ടീവ് എന്നൊക്കെ ഞങ്ങള്‍ക്ക് പേരുണ്ട്. സമീപകാലത്ത്
പുറത്തുവന്ന പറവൂര്‍, കോതമംഗലം, വരാപ്പുഴ കേസുകളിലെല്ലാം ഞങ്ങളുടെ
പ്രവര്‍ത്തനം സജീവമായിട്ട് ഉണ്ടായിരുന്നു. കണ്ടെത്തുന്ന കുട്ടികളുടെ
പ്രായം, സൗന്ദര്യം എന്നിവക്കനുസരിച്ചാണ് ഞങ്ങള്‍ക്ക് പ്രതിഫലം.
10,000-20,000 വരെ ഒരു കുട്ടിക്ക് കിട്ടാറുണ്ട്. കുട്ടിയെ ലൈംഗികമായി
ഉപയോഗിക്കാനും കഴിയും. 'ഇടപാടുകള്‍' എല്ലാം ഇപ്പോള്‍ മൊബൈലിലൂടെയാണ്. ഇത്
ജോലി കുറച്ചുകൂടി സേഫാക്കിയിട്ടുണ്ട്. വലവീശി പിടിച്ചുകഴിഞ്ഞാല്‍ 'നാടു
കടത്തുന്ന' രീതിയുമുണ്ട്. 'എക്‌സ്‌പോര്‍ട്ടിങ്' എന്നാണിതിന് ഞങ്ങള്‍ പറയുക.
ഭാഷ അറിയാത്ത സ്ഥലത്തെത്തിയാല്‍ പിടിക്കപ്പെടാനുള്ള സാധ്യത കുറയും.
തീരുന്നില്ല... പറയാന്‍ ഇനിയുമുണ്ട് കേസുകള്‍. പക്ഷേ ആരോട്. .. ആരോട് പറയണം
ഞങ്ങളിത്. ദൈവത്തിന്റെ സ്വന്തം നാട് പീഡനങ്ങളുടെ നാടായി മാറിയിരിക്കുന്നു.
സ്ത്രീകള്‍ക്ക് ഇന്നാട്ടില്‍ യാതൊരു സുരക്ഷയുമില്ല. നമ്മുടെ നാടിന്റെ
പോക്ക് എങ്ങോട്ടാണ്. ഓര്‍ക്കുമ്പോള്‍ നടുങ്ങിപ്പോകുന്നു.
പ്രണയശൂന്യമായ രതിയാണ് ചുറ്റും
കപടമായ വിലക്കുകള്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുമ്പോള്‍തന്നെ
അതിന്റെ തുറന്ന വിപണിയായി സമൂഹം മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്
കേരളത്തിലേത്. ഇത് പോപ്പുലറൈസ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മകളെ
സ്ത്രീശരീരം മാത്രമായി കാണാനും അത് പൈസ ഉണ്ടാക്കാനുള്ള ഉപാധിയാക്കാനും
ആഗ്രഹിക്കുന്ന അച്ഛനമ്മമാരുടെ എണ്ണം കൂടുകയാണ്. മാധ്യമങ്ങള്‍ എത്രകണ്ട്
പെണ്‍വാണിഭ വാര്‍ത്തകള്‍ കൊടുക്കുന്നുവോ അത്രകണ്ട് ഇത് സമൂഹത്തില്‍
അംഗീകരിക്കപ്പെടുന്നു.
സുഖാന്വേഷികളായി മലയാളികള്‍ മാറി. പണത്തിനുവേണ്ടി എന്ത് വൃത്തികേടും
ചെയ്യാമെന്നായിരിക്കുന്നു. പ്രണയശൂന്യമായ രതിയുടെ ലോകമാണ് നമുക്കു ചുറ്റും.
പ്രണയാധിഷ്ഠിതമായ ലൈംഗികതയിലൂടെ ജീവിതം സുന്ദരമാക്കാന്‍ ആരും
ആഗ്രഹിക്കുന്നില്ല. സെക്‌സ് ഫോര്‍ സെക്‌സ് മാത്രമായി. അടുത്തു കണ്ടു
പരിചയപ്പെട്ടു, അല്ലെങ്കില്‍ മൊബൈലിലൂടെ പരിചയപ്പെട്ടു. പിന്നെ അടുത്തപടി
സെക്‌സാണിപ്പോള്‍.
മാധ്യമങ്ങളാണെങ്കില്‍ 'വെറൈറ്റി' പീഡനങ്ങള്‍ക്ക് പിറകെയാണ്. 'സാധാരണ
പീഡനങ്ങള്‍ വാര്‍ത്തയാക്കി' മടുത്തു. ഇനി ഇത്തരം സംഭവങ്ങള്‍
വാര്‍ത്തയാകണമെങ്കില്‍ പീഡനത്തില്‍ എന്തെങ്കിലും വെറൈറ്റി സംഭവിക്കണമെന്ന്
സാരം. സൂര്യനെല്ലിയും വിതുരയും അക്കാലത്ത് നമ്മളെ അത്ഭുതപ്പെടുത്തി.
'ഇതൊക്കെ കേരളത്തില്‍ തന്നെയോ' എന്നു നമ്മള്‍ മൂക്കത്ത് വിരല്‍വെച്ചു.
ഇപ്പോള്‍ പറവൂരും കോതമംഗലവും വരാപ്പുഴയുമൊക്കെ കേള്‍ക്കുമ്പോള്‍
'ഓ...ഇത്രയേ ഉള്ളൂ' എന്ന നിസ്സംഗഭാവം. എല്ലായിടത്തും നഷ്ടം ഇരകള്‍ക്കു
മാത്രം. പീഡനത്തിന് ഇരയാകുന്നവള്‍ നീതി തേടുമ്പോള്‍ അന്വേഷിക്കപ്പെടുന്നതും
ക്രൂശിക്കപ്പെടുന്നതും അവളുടെ ചാരിത്ര്യത്തെക്കുറിച്ചുള്ള സംശയങ്ങള്‍.
അടുത്തിടെ എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണ് ട്രെയിനില്‍ സൗമ്യ എന്ന
പെണ്‍കുട്ടി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ടത്. ആ സംഭവത്തെക്കുറിച്ച്
ഒരാള്‍ പത്രത്തിലെഴുതിയ കോളം വായിച്ച് എനിക്ക് ദേഷ്യമല്ല സങ്കടമാണ് വന്നത്.
സൗമ്യ ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പാടില്ലായിരുന്നു. അതുകൊണ്ടാണ് അത്
സംഭവിച്ചത് എന്നാണയാളുടെ കണ്ടുപിടുത്തം. എന്തൊരു വികൃതമാണ് സമൂഹത്തിന്റെ
മനഃസാക്ഷി!
സാറ ജോസഫ്
ഇരകള്‍ തന്നെ പ്രതികളാക്കപ്പെടുന്ന സാഹചര്യം
ഇരകള്‍ തന്നെ പ്രതികളാക്കപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നു. എല്ലാം ഒരു
പീഡനത്തില്‍ അവസാനിക്കുന്നില്ല. അവള്‍ നിരന്തരം മാനസികമായി റേപ്പ്
ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മിക്ക പീഡനകേസുകളിലെയും ഇരകള്‍ക്ക് കേസിന്
ഇറങ്ങന്നതിനുമുമ്പുണ്ടായിരുന്ന ആത്മവിശ്വാസം ചോര്‍ന്നുപോയിരിക്കുന്നു.
വിതുരക്കേസ് ഉദാഹരണമായെടുക്കാം. ഈ കേസ് ഇതുവരെ കോടതിയില്‍ എടുത്തിട്ടില്ല.
മൊഴിയെടുക്കലുകളുടെ നീണ്ട പരമ്പര. 'മൊഴിയെടുക്കുന്നത് വീഡിയോയില്‍
റെക്കോര്‍ഡ് ചെയ്യും. പിന്നെ വേറെയിടത്തൊന്നും മൊഴി കൊടുക്കേണ്ടിവരില്ല'
എന്നാണ് ആ കുട്ടിയോട് ആദ്യം പോലീസും അധികൃതരും പറഞ്ഞത്. പക്ഷേ, പോലീസ്
ചോദിക്കുന്നിടത്തെല്ലാം കുട്ടി പീഡനാനുഭവം ആവര്‍ത്തിച്ച്
പറഞ്ഞുകൊണ്ടിരിക്കുന്നു. മനസ്സു തകര്‍ന്ന കുട്ടി, 'ഇനി കേസും
വക്കാണവുമൊന്നും വേണ്ട എനിക്ക് സ്വസ്ഥമായി ജീവിക്കാന്‍ അവസരം ഒരുക്കിയാല്‍
മതിയെന്നാണ്' പറയുന്നത്.
സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടെ സ്ഥിതിയും വളരെ കഷ്ടമാണ്. അവളെ
ദ്രോഹിച്ചവരെല്ലാം മാന്യന്മാരായി ജീവിക്കുന്നു. അവള്‍ക്ക് സ്വന്തം
നാടുവിട്ട് പോകേണ്ടിവന്നു. അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റിയില്ല.
ജോലിക്ക് പോകുന്നുണ്ടെങ്കിലും യാത്രയിലും ജോലിസ്ഥലത്തും
കുത്തുവാക്കുകള്‍ക്കും പരിഹാസങ്ങള്‍ക്കും അവളിരയാവുന്നു. പ്രതികളെ
തിരിച്ചറിയാന്‍ പരസ്യമായി പരേഡ് ചെയ്യിക്കുക വഴി അവള്‍ അപമാനിതയാകുന്നു.
പീഡന ഇരകളുടെ മാനസികാവസ്ഥ അതിലും കഷ്ടമാണ്. പലരും മനോവൈകല്യം ബാധിച്ച
അവസ്ഥയിലാണ്. മിക്കവരും ചികിത്സയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു. പലരും
ചതിക്കപ്പെട്ടത് അവര്‍ ഏറെ വിശ്വസിച്ച് സ്‌നേഹിച്ചവരില്‍ നിന്നാണ്. അതൊക്കെ
മാനസികമായി അവരെ ദുര്‍ബലരാക്കിയിരിക്കുന്നു. ഇതിനിടയിലാണ് മൊഴിയെടുക്കല്‍
എന്ന പേരില്‍ പോലീസ് നടത്തുന്ന മാനസികപീഡനം. ചില കേസുകളില്‍
വനിതാപോലീസുപോലുമില്ലാതെയാണ് മൊഴിയെടുക്കല്‍.
സമൂഹത്തിന്റെ കണ്ണില്‍ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ഈ പാവങ്ങളാണ്.
പീഡനവിവരം തുറന്നു പറയാന്‍ മടിക്കുന്ന ഒരുപാട് പെണ്‍കുട്ടികള്‍ ഞങ്ങളെ
സമീപിക്കാറുണ്ട്. അവരെല്ലാം പറയുന്നത് കേസിനു പോയാല്‍ കൂടുതല്‍
അപമാനിതയാകുമെന്നല്ലാതെ എന്തു നീതിയാണ് ഞങ്ങള്‍ പ്രതീക്ഷിക്കേണ്ടത്
എന്നാണ്.
ഏലിയാമ്മ വിജയന്‍, സെക്രട്ടറി, സഖി, തിരുവനന്തപുരം
കുടുംബം തന്നെ കുരുക്കാകുന്ന അവസ്ഥ
വരാപ്പുഴ, കോതമംഗലം, ഞാറയ്ക്കല്‍ പീഡനക്കേസുകള്‍ അന്വേഷിക്കുന്ന എറണാകുളം
റൂറല്‍ എസ്.പി. ഹര്‍ഷിത അത്തല്ലൂരി ആ കേസുകളുടെ അടിസ്ഥാനത്തില്‍
പീഡനക്കേസുകള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്നു.
കുടുംബംതന്നെ കുരുക്കാകുന്ന അവസ്ഥയുണ്ട്. അച്ഛനമ്മമാരുടെ ഭാഗത്തുനിന്നുള്ള
അവഗണന പുറത്തെ സ്‌നേഹവാഗ്ദാനങ്ങള്‍ തേടിപോകുന്നതിന് കുട്ടികളെ
പ്രേരിപ്പിക്കുന്നു. അന്വേഷിക്കുന്ന മിക്ക കേസുകളിലും അച്ഛനും അമ്മയും
അല്ലെങ്കില്‍ ആരെങ്കിലും ഒരാളോ പ്രതിസ്ഥാനത്ത് വരുന്നു.
പെണ്‍കുട്ടികളുടെ അരക്ഷിതമായ കുടുംബ പശ്ചാത്തലം. ചിറകിനടിയിലൊതുക്കി സംരക്ഷിക്കേണ്ടവര്‍തന്നെ കൊത്തിപ്പറിക്കുന്ന അവസ്ഥയുണ്ടാകുന്നു.
ദാരിദ്ര്യവും കുടുംബത്തിലെ താളപ്പിഴകളും കാരണമാണെങ്കിലും മൂല്യച്യുതിയും
ധനാര്‍ത്തിയുമാണ് പ്രധാന പ്രശ്‌നം. അയല്‍ക്കാര്‍ക്ക് എല്ലാ
സുഖസൗകര്യങ്ങളുമുണ്ട് ഞങ്ങള്‍ക്കു മാത്രം ഇല്ല എന്നു തോന്നുമ്പോള്‍ എളുപ്പം
പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങള്‍തേടുന്നു. അതിന് മകളുടെ ശരീരം
വില്‍ക്കാനും ചിലര്‍ തയ്യാറാവുന്നു.
മിക്ക കേസുകളിലും പെണ്‍കുട്ടി ആദ്യമായി പീഡനത്തിന് ഇരയാകുന്നത് കാമുകനില്‍
നിന്നാണ്. യഥാര്‍ഥ പ്രണയത്തെ തിരിച്ചറിയാന്‍ പറ്റാത്ത വിധം കാലം
മാറിയിരിക്കുന്നു.
പീഡനത്തിന് ഇരയായവര്‍ അവര്‍ എന്തോ തെറ്റു ചെയ്തു എന്ന മട്ടിലാണ്
സംസാരിക്കുക. വീട്ടില്‍ കള്ളന്‍ കയറിയാല്‍ വീട്ടുകാരന്‍
പ്രതിയാകുന്നതുപോലെ. കൃത്യമായ വിവരങ്ങള്‍ പലപ്പോഴും ഇരകള്‍ പുറത്തു പറയാന്‍
മടിക്കുന്നു, അല്ലെങ്കില്‍ അതിന് പേടിക്കുന്നു.
അശ്ലീലസംസാരവും അശ്ലീല എസ്.എം.എസ്സുകളുടെ കൈമാറ്റവും പേടിപ്പെടുത്തുംവിധം
കൗമാരക്കാരില്‍ വര്‍ധിച്ചുവരികയാണ്. ഇക്കാര്യത്തില്‍ അച്ഛനമ്മമാര്‍ സ്വയം
ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. നിങ്ങളറിഞ്ഞോ അറിയാതെയോ മക്കള്‍ മൊബൈല്‍
ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ?, അതില്‍ കുട്ടി എന്തൊക്കെയാണ് സേവ്
ചെയ്തിരിക്കുന്നത്?
സമാന സംഭവങ്ങളിലെല്ലാം മദ്യം പ്രധാന പ്രതിയാണ്. സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ച അച്ഛന്മാര്‍ എല്ലാവരും മദ്യപാനികളാണ്.
ഹര്‍ഷിത അത്തല്ലൂരി