Tuesday, October 25, 2011

പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് ജീവന്‍രക്ഷാ വസ്ത്രം
 




ഉപയോഗശൂന്യമായ കാലിക്കുപ്പികള്‍ ഉപയോഗിച്ച് ജീവന്‍രക്ഷാ വസ്ത്രങ്ങള്‍ നിര്‍മിച്ചാല്‍ രണ്ടുണ്ട് കാര്യം. ഒന്ന് വെള്ളപൊക്കമുള്‍പ്പെടെ വെള്ളക്കെട്ടുകളില്‍ പെട്ടുപോയവരെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനും സഹായിക്കും. ഒപ്പം, പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക്ക് കുപ്പികള്‍ പറമ്പില്‍ അനാഥമായി കിടന്ന് ദുരിതം ഉണ്ടാക്കില്ല.

ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളെക്കൊണ്ട് ഇങ്ങനെ രണ്ടു കാര്യമുള്ളത് തിരിച്ചറിഞ്ഞ് ജീവന്‍രക്ഷാവസ്ത്രം രൂപകല്പന ചെയ്തത് കാലിക്കറ്റ് സര്‍വകലാശാലയിലെ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയായ ശ്രീപ്രിയ എടക്കളത്തിലാണ്. പല പ്രായക്കാര്‍ക്ക് ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ക്ക് പുറമെ വെള്ളത്തില്‍ ഉപയോഗിക്കാവുന്ന സ്ട്രച്ചറും ശ്രീപ്രിയ രൂപകല്പനചെയ്തിട്ടുണ്ട്.

കുപ്പികള്‍ സ്ഥാപിക്കാന്‍ ധാരാളം അറകളോട് കൂടിയ ജാക്കറ്റും ട്രൗസറും റോമ്പറുമാണ് പുത്തന്‍ രൂപകല്പന. മുളകള്‍ കൊണ്ട് ചങ്ങാടം നിര്‍മിക്കുന്ന മാതൃകയിലാണ് കുപ്പികള്‍ ചേര്‍ത്ത് സ്‌ട്രെച്ചര്‍ നിര്‍മിച്ചിട്ടുള്ളത്. റെക്‌സിന്‍ ഉപയോഗിച്ചാണ് വസ്ത്രം രൂപകല്പന ചെയ്തിട്ടുള്ളത്.

രക്ഷാപ്രവര്‍ത്തനം രണ്ട് മാര്‍ഗത്തില്‍ എന്ന അര്‍ഥം വരുന്ന ഫ്രഞ്ച് പദമായ ' ഡ്യുവല്‍ ഡെ സൗവിറ്റേജ് ' എന്നാണ് ഈ ജീവന്‍രക്ഷാ വസ്ത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. പ്രോജക്ട് ഗൈഡായ ഷാന്‍ഗ്രെല്ല രാജേഷിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി പൂര്‍ത്തീകരിച്ച് സര്‍വകലാശാലയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

വെള്ളക്കെട്ടുകളില്‍ പെട്ടുപോകുന്ന അവശരായ ആളുകളെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുന്നതിനാണ് സ്‌ട്രെച്ചര്‍ ഉപയോഗിക്കുന്നത്. ട്രൗസറും ജാക്കറ്റും റോമ്പറുമെല്ലാം ഇത്തരം ആപത്ഘട്ടങ്ങളിലും അല്ലാതെ പുഴയിലും കുളത്തിലുമെല്ലാം കുളിക്കാന്‍ ഇറങ്ങുമ്പോഴും ഉപയോഗിക്കാനാകും. ഉപയോഗിക്കാത്ത സമയങ്ങളില്‍ കുപ്പികള്‍ ഊരിയെടുത്താല്‍ വസ്ത്രം ചെറുതായി മടക്കി സൂക്ഷിക്കാനും സാധിക്കും. വളരെ കുറഞ്ഞ ചെലവില്‍ ഇവ നിര്‍മിക്കാനാകുമെന്നും എല്ലാ സ്‌കൂളുകള്‍ക്കും പുഴത്തീരങ്ങളിലും മറ്റുമുള്ള റെസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും ഇത്തരം വസ്ത്രങ്ങള്‍ നിര്‍മിച്ച് സൂക്ഷിക്കാനാകുമെന്നും ഗോവിന്ദപുരം സ്വദേശിനിയായ ശ്രീപ്രിയ എടക്കളത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

No comments:

My Blog List

Followers

Monu

Monu
Manikkuttan

Total Pageviews

Pages

Search This Blog